കിഴക്കമ്പലത്തെ ട്വന്റി20 പാർട്ടിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അൻപത് ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ വിൽപ്പന നടത്തുന്നത്.
രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിൽ ഇടത്–വലത് മുന്നണികൾ ചേർന്ന് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിക്കുകയായിരുന്നു. തുടർന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടിയെ പരാജയപ്പെടുത്താൻ ഇടത്–വലത് മുന്നണികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പാർട്ടികൾ ഒന്നിച്ചു നിന്നു, നിരവധി അപരന്മാരെ നിർത്തിയും ശ്രമം നടത്തിയെങ്കിലും, ഇവർക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി20 പാർട്ടി കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നിലനിർത്തി.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനുവരി മുതലാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഒരു കുടുംബത്തിൽ ഒരാൾക്ക് എന്ന രീതിയിലാണ് ലോയൽറ്റി കാർഡുകൾ അനുവദിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വീണ്ടും തുറന്നതോടെ ജീവിതച്ചെലവ് കുറയ്ക്കാൻ വലിയ ആശ്വാസമാകുമെന്ന് വീട്ടമ്മമാർ അഭിപ്രായപ്പെട്ടു.
















