Home Top News 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് എതിരെ നിയമനടപടിയുമായി സാബു എം. ജേക്കബ്

250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് എതിരെ നിയമനടപടിയുമായി സാബു എം. ജേക്കബ്

35
0

കിറ്റക്‌സ് ഗ്രൂപ്പിനെതിരെയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് എതിരെയും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയെ തകര്‍ക്കുന്നതിനും ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി എം.ഡി സാബു എം. ജേക്കബ്. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായമായും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആന്റോ അഗസ്റ്റിന് എങ്ങനെയാണ് ഒരു ചാനലിന്റെ എം.ഡിയാകാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടര്‍ പോലുള്ള ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി കേരളത്തിന്റെ മണ്ണില്‍ അന്നാ അലുമിനിയം, സാറാസ്, കിറ്റക്‌സ് തുടങ്ങി വിവിധ വ്യവസായങ്ങള്‍ നടത്തി ഒട്ടനവധി ഉല്‍പ്പന്നങ്ങളെ കേരളത്തിന്റെ വിപണിയില്‍ എത്തിച്ച ഒരു പ്രസ്ഥാനമാണ് അന്ന-കിറ്റക്‌സ് ഗ്രൂപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ഒരു വ്യവസായിക വിപ്ലവം ഉണ്ടാക്കിയ പ്രസ്ഥാനവും ഒപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന പ്രസ്ഥാപനവുമാണ് അന്ന-കിറ്റക്‌സ്. കിറ്റക്‌സ് കമ്പനിയില്‍ മാത്രംതന്നെ പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നു. ഈ സ്ഥാപനം കഴിഞ്ഞ വര്‍ഷംതന്നെ തൊഴിലാളികള്‍ക്ക് ശമ്പളമായി നല്‍കിയത് 300 കോടി രൂപയില്‍ അധികമാണ്. ഈ ഇടയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പല ദിവസങ്ങളിലായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എന്താണെന്ന്, ആ ചാനലിന്റെ ഉടമസ്ഥര്‍ ആരാണെന്നതുമൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ചാനലിന്റെ ഉടമയായ ആന്റോ, അവരുടെ സഹോദരന്ദമാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഒന്നിനുംതന്നെ വ്യക്തത കാണുന്നില്ല. ഈ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ മാഗോ ഫോണ്‍ കേസുമായി ബന്ധപ്പെട്ടാണ് ചാനല്‍ ഉടമയായ ആന്റോ അറിയപ്പെടുന്നത് എന്ന് വ്യക്തമാണ്. 2016ല്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച് കേരളം അറിയുന്നത്. ഒരേ ഡോക്യുമെന്റ് പലയിടത്തായി നല്‍കി തട്ടിപ്പുനടത്തിയെന്ന ബാങ്കിന്റെ ആരോപണത്തില്‍ നിന്നാണ് തട്ടിപ്പ് ആദ്യം പുറത്തുവരുന്നത്. പിന്നീട് മറ്റ് ബാങ്കുകളും പരാതി ഉന്നയിക്കുകയും ഡീലര്‍ഷിപ്പ് അടക്കമുള്ള വിവരങ്ങളില്‍ അന്വേഷണം നടക്കുകയുമായിരുന്നു.

അതിനുശേഷം 2021ല്‍ മരംമുറി കേസിലാണ് അദ്ദേഹം വീണ്ടും പ്രസിദ്ധനാകുന്നത്. ആദിവാസികളുടെ ഒപ്പ് വ്യാജമായി ഉണ്ടാക്കി 500ഉം 600ഉം വര്‍ഷം പഴക്കമുള്ള ഈട്ടി തടികള്‍ വെട്ടി വിറ്റു എന്നതായിരുന്നു കേസ്. ഇത്തരത്തിലുള്ള 27 കേസുകളില്‍ അദ്ദേഹം നല്‍കിയ അപ്പീലുകള്‍ ഒടുവില്‍ കോടതി തള്ളിയിരിക്കുകയാണ്.

മാസങ്ങളോളം ജയിലില്‍ കിടന്ന്, പുറത്തിറങ്ങിശേഷം ഇദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഒരു ചാനല്‍ ഏറ്റെടുത്തുകൊണ്ടാണ്. ഇത് ഏവരെയും അത്ഭുതപ്പെടുത്തി. കാരണം 2016ല്‍ ഏതാനും കോടികളുടെ തിരിമറി ആരോപണം നേരിട്ട ഇയാള്‍ക്ക് ഒരു ചാനല്‍ ഏറ്റെടുക്കുന്നതിനുള്ള പണം എവിടെനിന്ന് ഉണ്ടായി എന്നതായിരുന്നു സംശയം.

ഇദ്ദേഹത്തിന്റെ ചരിത്രം അന്വേഷിച്ചാല്‍ എത്ര കേസുകളുണ്ട് എന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 17ല്‍ ഒമ്പത് കേസുകളില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും എട്ട് കേസുകള്‍ ഇപ്പോഴും ലൈവായിട്ടുണ്ട്. അതില്‍ ഗര്‍ഭിണിയായ സ്ത്രിയെ ഉപദ്രവിച്ച കേസ്, ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്, അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസ് തുടങ്ങി ഒട്ടനവധി കേസുകളാണ് ഉള്ളത്.

ഇതിനിടെ മരം മുറികേസില്‍ അദ്ദേഹത്തിനെതിരെ വിവിധ ചാനലുകള്‍ വാര്‍ത്ത നല്‍കിയത് മാനഹാനി ഉണ്ടാക്കിയതായും വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ആന്റോ കര്‍ണാടകയിലെ കോടതിയെ സമീപിച്ചു. ഈ നടപടിക്ക് എതിരെ മാധ്യമങ്ങള്‍ കോടതിയെ സമീപിക്കുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ നീക്കം ചെയ്ത വീഡിയോകള്‍ പുന:സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ആന്റോയ്ക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 10000 രൂപ പിഴ ശിക്ഷയും വിധിച്ചു. ഇങ്ങനെയുള്ള ആളാണ്, കിറ്റക്‌സിനെതിരെയും സാബു ജേക്കബിന് എതിരെയും പുറകെ നടന്ന് നിരവധി വസ്തുതാപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഒരു ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ക്യാമറയ്ക്ക് മുമ്പിലിരുന്ന് എന്ത് കാര്യവും വിളിച്ച് പറയുകയും അത് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുകയും ചെയ്യും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈകൂലി കൊടുത്തതായി അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഭരിക്കുന്നവരും കൂടെയുണ്ടെങ്കില്‍ എന്ത് വൃത്തികേടും ചെയ്യാം എന്നാണ് അദ്ദേഹം കരുതുന്നത്.

കഴിഞ്ഞയാഴ്ച ട്വന്റി20 പാര്‍ട്ടി എന്‍.ഡി.എയുമായി ചേര്‍ന്നിരുന്നു. അതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രചരിപ്പിച്ചത് കിറ്റക്‌സിന് ഇ.ഡി നോട്ടീസ് കിട്ടിയതായും ഇതില്‍ ഭയന്നിട്ടാണ് ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനമെന്നുമാണ്. എന്നാല്‍ ഈ പ്രചരണത്തിനുള്ള വിശദീകരണം അന്നുതന്നെ മാധ്യമങ്ങളെ വിളിച്ചുവരുത്തി ഞാന്‍ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ വിശദീകരണം നല്‍കിയ അന്നുതന്നെ റിപ്പോര്‍ട്ടര്‍ ടി.വി മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ സാബു ജേക്കബ് നുണയുടെ കൊട്ടാരമാണെന്നാണ് ആന്റോ പ്രചരിപ്പിച്ചത്. കൂടാതെ കിറ്റക്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതവും അസത്യങ്ങള്‍ നിറഞ്ഞതുമായ പ്രചരണമാണ് അദ്ദേഹം ചാനലിലൂടെ നടത്തിയത്. ഒരു മാധ്യമത്തിന്റെ ഉടമയായി ഇരുന്നുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ഒരാള്‍ നടത്തുമ്പോള്‍ അതിന് വിശദീകരണം നല്‍കേണ്ട സാഹചര്യത്തിലേയ്ക്ക് കമ്പനി എത്തിയിരിക്കുകയാണ്.

ഗോഡ്‌സ് സര്‍ട്ടിഫിക്കേഷനുള്ള കമ്പനി സര്‍ട്ടിഫിക്കേഷനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഓര്‍ഗാനിക്കായുള്ള റോമെറ്റീരിയലുകള്‍ മാത്രമാണ് ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചുപോരുന്നത്. ഈ വിഷയത്തില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ ബോഡി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിവരുന്നതുമാണ്. ഇവയ്ക്ക് പുറമെ, ഇവിടെനിന്ന് കയറ്റി അയക്കുന്ന ഉല്‍പ്പന്നത്തിന്റെ സാമ്പില്‍ ബയ്യര്‍ ആവശ്യപ്പെടുന്ന ലാബില്‍ അയച്ചുകൊടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണം. ഇത് കൂടാതെ, അമേരിക്കയിലെത്തുന്ന ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ സ്‌റ്റോറില്‍ നിന്ന് ശേഖരിച്ചും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ പരിശോധനകളില്‍ ഉല്‍പ്പന്നം പരാജയപ്പെട്ടാല്‍ സപ്ലൈയര്‍ നഷ്ടപരിഹാരം നല്‍കേണ്ടതും, കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ പെടുകയും ചെയ്യും. സാഹചര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെയാണ് റിപ്പോര്‍ട്ടര്‍ ടി.വി ഉടമ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

കൂടാതെ, അമേരിക്കയില്‍ മറ്റൊരു കമ്പനി രൂപീകരിച്ച് കിറ്റക്‌സ് പണം ഹവാലയായി കടത്തുന്നതായും ആന്റോ ആരോപിച്ചു. ഒരു വിദേശ രാജ്യത്ത് ഒരു ഇന്ത്യന്‍ കമ്പനിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ഈ അനുമതി വാങ്ങിയ ശേഷമാണ് കിറ്റക്‌സ് അമേരിക്കയില്‍ കമ്പനി ആരംഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കര്‍ശന നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമാണ് അമേരിക്ക. അങ്ങനെയുള്ള അമേരിക്കയില്‍ ആ രാജ്യത്തെ നിയമങ്ങളെയും, റിസര്‍വ് ബാങ്കിനെയും കബളിപ്പിച്ചുകൊണ്ട് തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഇന്ത്യയിലേയ്ക്ക് ഹവാല പണം കടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെയും ചാനല്‍ ഉടമയുടെയും ആരോപണം.

അമേരിക്കയിലെ മുന്‍നിര കമ്പനികളിലൂടെയാണ് കിറ്റക്‌സിന്റെ ഉല്‍പ്പനം അവിടുത്തെ ജനങ്ങളിലേയ്ക്ക് എത്തുന്നത്. ഇങ്ങനെയുള്ള കമ്പനികള്‍ എന്താ മണ്ടന്മാരാണോ എന്നും സാബു എം. ജേക്കബ് ചോദിച്ചു.

നിരവധി സര്‍ട്ടിഫിക്കേഷനുകളുമായാണ് കമ്പനി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുപോരുന്നത്. 14 ഇന്റര്‍നാഷണല്‍ ഏജന്‍സികളാണ് ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടുള്ളത്. ഓരോ ബയ്യറും ഈ സര്‍ട്ടിഫിക്കേഷന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

ഉല്‍പ്പാദനം കഴിഞ്ഞശേഷം കമ്പനി പ്രതിനിധിയോ, തേര്‍ഡ് പാര്‍ട്ടിയോ സാമ്പിള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം മാത്രമേ ഉല്‍പ്പന്നം ഇവിടെനിന്ന് ഷിപ്പ് ചെയ്യാന്‍ സാധിക്കൂ. സാഹചര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി.വി ഉന്നയിച്ചത്.

അടുത്ത ദിവസം സെബിയുമായി ബന്ധപ്പെടുത്തി മറ്റൊരു ആരോപണവും ചാനല്‍ ഉന്നയിച്ചു. ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് പിഴ അടക്കണമെന്ന് സെബി ആവശ്യപ്പെടുകയും ഞങ്ങള്‍ ആ പിഴ അണ്ടര്‍ പ്രൊട്ടസ്റ്റ് അടക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ സെബിയുടെ നടപടിക്ക് എതിരെ ഞങ്ങള്‍ ട്രൈബ്യൂണലിനെ സമീപിക്കുകയും അപ്പീല്‍ ട്രൈബ്യൂണല്‍ പരിഗണിക്കുകയും പിഴത്തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലെ ആയിരക്കണക്കിന് കമ്പനികളെ ബാധിക്കുന്ന ഒരു വിഷയമാണെന്നിരിക്കെയാണ് ഇതിനെ റിപ്പോര്‍ട്ടര്‍ ചാനല്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്.

ആറരക്കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തി സാബു ജേക്കബ് മുങ്ങി നടക്കുകയാണ് എന്നതായിരുന്നു ചാനല്‍ ഉയര്‍ത്തിയ മറ്റൊരു ആരോപണം. നൂറു ശതമാനം എക്‌സ്‌പോര്‍ട്ട് നടത്തുന്ന കിറ്റക്‌സിന് ജി.എസ്.ടി ഇല്ല. മാത്രമല്ല റോമെറ്റീരിയല്‍ വാങ്ങുന്ന ഇനത്തില്‍ 42 കോടി രൂപയുടെ ജി.എസ്.ടി റിട്ടേണ്‍, ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇങ്ങോട്ടാണ് തരാനുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് ചാനലിന്റെ ഈ വ്യാജ ആരോപണം.

പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന, 300 കോടി രൂപയോളം ശമ്പളമായി നല്‍കുന്ന ഒരു സ്ഥാപനത്തെ മനപ്പൂര്‍വ്വം അപമാനിക്കാനും തകര്‍ക്കാനും ട്വന്റി20 പാര്‍ട്ടിയെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് മറ്റേതോ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് ചാനല്‍ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

ഞാന്‍ അടക്കമുള്ള നിരവധി ആളുകള്‍ ഈ ചാനലിന്റെ വ്യാജ പ്രചരണങ്ങളില്‍ ഇരയായിട്ടുണ്ട്. ആരെങ്കിലും ഇവര്‍ക്കെതിരെ മുന്നിട്ടിറങ്ങി, ചാനലിനെയും അതിന്റെ മാനേജുമെന്റിനെയും നിലയ്ക്ക് നിര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ചാനലിന്റെ 16 പേരടങ്ങുന്ന മാനേജ് മെന്റിന് എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയയച്ചിട്ടുള്ളതാണെന്നും ഇത് ആദ്യ പടിയാണെന്നും സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിന് പുറമെ, ഈ 16 പേരുടെയും സ്വത്ത് വകകള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികള്‍ കോടതി മുഖേന സ്വീകരിക്കും. കൂടാതെ ഒരു ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും ഉപദ്രവിക്കാം, എന്ത് വൃത്തികേടും ചെയ്യാമെന്ന് കരുതുന്ന ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെയോ അനുമതി ചാനല്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് റിപ്പോര്‍ട്ടര്‍ ചാനലിനോ ആന്റോ അഗസ്റ്റിനോ അനുമതിയില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ലൈസന്‍സ് ഇല്ലാതെയാണ് നിലവില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ദേശിയ സുരക്ഷ മുന്‍നിര്‍ത്തി ലൈസന്‍സിനുള്ള ചാനലിന്റെ അപേക്ഷ മിനിസ്ട്രി തള്ളിയിരുന്നു. അതല്ല ചാനലിന് ലൈസന്‍സ് ഉണ്ടെങ്കില്‍ ആന്റോ അഗസ്റ്റില്‍ ലൈസന്‍സ് വിവരങ്ങള്‍ പുറത്തുവിടണം. ഇത്തരത്തില്‍ ക്ലിയറന്‍സ് ലഭിക്കാതെ ആന്റോ അഗസ്റ്റിന്‍ എങ്ങനെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ എം.ഡി ആയി എന്നതും അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും, ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ ജനം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here