സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്, വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പേരില്‍ ട്വന്റി20 കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ കരുത്ത് നേടികഴിഞ്ഞു. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 19ല്‍ 17 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി ഭരണം പിടിച്ച ട്വന്റി20, 2020-ല്‍ കിഴക്കമ്പലത്തോടൊപ്പം കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളും പിടിച്ചെടുത്തിരുന്നു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ അരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പാതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയകഥ. രാഷ്ട്രീയ സമ്മർദ്ദം മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നെങ്കിലും, ട്വന്റി20 പിന്നോട്ടില്ല. ഇപ്പോള്‍, കിഴക്കമ്പലം ഉള്‍പ്പെടുന്ന കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും ‘പ്രിവിലേജ് കാര്‍ഡ്’ നല്‍കി, ആശുപത്രികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും 25 ശതമാനം വരെ ഇളവുകള്‍ നല്‍കുന്ന പദ്ധതി തയ്യാറാക്കുകയാണ്. ഇതിനായി സര്‍വേ പുരോഗമിക്കുകയാണ്. അതോടൊപ്പം, കിഴക്കമ്പലത്തിലും ഐക്കരനാട്ടിലുമുള്ള പഞ്ചായത്തുകളുടെ ബാക്കി ഫണ്ടുകള്‍ വിനിയോഗിച്ച്, എല്ലാ നിർധനരായ കാര്‍ഡുടമകള്‍ക്കും വൈദ്യുതി, പാചകവാതക ബില്ലിന്റെ 25 ശതമാനം നേരിട്ട് അക്കൗണ്ടിലേയ്ക്ക് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി അത് 50 ശതമാനമായി ഉയര്‍ത്താനുമാണ് പദ്ധതി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ 27 ശതമാനത്തിലേറെ വോട്ടുകള്‍ നേടി, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 ശതമാനത്തിലധികം വോട്ട് പങ്ക് നേടിയതും പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നു. മാറി മാറി ഇടതും വലതും ഭരിച്ചിട്ടും കണ്ടില്ലാത്ത വികസനവും ജനങ്ങള്‍ക്ക് നേരിട്ട് കിട്ടുന്ന ആനുകൂല്യങ്ങളുമാണ് ട്വന്റി20യുടെ മുഖമുദ്ര. ജനങ്ങളുടെ വിശ്വാസമാണ് ട്വന്റി20യുടെ കരുത്ത്. മാറ്റത്തിന്റെ പേരില്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ് ട്വന്റി20.
















